രാജ്യത്തെ ഏറ്റവും വലിയ കാട്ടുതീ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കുറഞ്ഞത് 27 പേര് മരണമടയുകയും ആറ് മില്യണിലധികം ഹെക്ടറുകൾ കത്തിനശിക്കുകയും ചെയ്തു. നിരവധി പേർക്കാണ് വീടും കൃഷിയിടങ്ങളുമെല്ലാം നഷ്ടമായത്.
ധനസമാഹാരണത്തിലൂടെ കാട്ടുതീ ബാധിച്ചവരെ സഹായിക്കാൻ നിരവധി മലയാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇതിന് പുറമെ കാട്ടുതീബാധിതരെ സഹായിക്കാൻ വോളന്ടീറിംഗിനായി അഥവാ സന്നദ്ധ സേവനത്തിനായി മുൻപോട്ടു വന്നിരിക്കുകയാണ് കുറച്ചു മലയാളികൾ.
അഡ്‌ലൈഡിൽ കാട്ടുതീ മൂലം ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്‌ടമായവർക്ക് സാന്ത്വനം ആകുകയാണ് അഡ്‌ലൈഡിലുള്ള ഫാ. തോമസ് കാരമകുഴിയിൽ. ഇവരുടെ വിഷമങ്ങൾ കേട്ട് ആശ്വാസം നൽകുകയും സാധനങ്ങൾ വാങ്ങാനും ഇൻഷുറൻസിനും മറ്റുമായി ഇവർക്ക് സഹായം നൽകുകയുമാണ് ഫാ. തോമസ്.
കാട്ടുതീ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പലവിധത്തിൽ സഹായം നൽകുകയാണ് ന്യൂ സൗത്ത് വെയിൽസിലെ ബേറ്റ്മാൻസ് ബേയിലുള്ള മൂസ കുട്ടിയും ടിഞ്ചു തോമസും.

Source: Supplied
ബേറ്റ്മാൻസ് ബേയിൽ കാട്ടുതീ പടർന്നതോടെ പുതുവർഷത്തലേന്ന് വീട് വിട്ട് സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിച്ച ഇവർ ഭക്ഷണം വിതരണം ചെയ്യാനും മറ്റുമായി കാട്ടുതീ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സഹായത്തിന് എത്തുകയായിരുന്നു.
അവിടെ എത്തുന്ന കണ്ടെയ്നറുകളിൽ നിന്ന് അവശ്യ സാധനങ്ങൾ ഇറക്കുകയും അവ വിതരണം ചെയ്യുകയുമായിരുന്നു ടിഞ്ചു. ഇത്തരത്തിലെങ്കിലും ഇവിടെയുള്ളവരെ സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ടിഞ്ചു എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഭക്ഷണം വിതരണം ചെയ്തുകൊണ്ടാണ് മൂസ കുട്ടി ഇവിടെ സഹായം നൽകിയത്. ദുരിതത്തിലായവരെ സഹായിക്കാൻ കഴിഞ്ഞത് കണ്ണുതുറപ്പിക്കുന്ന അനുഭവം ആയിരുന്നുവെന്ന് മൂസ കുട്ടി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: Supplied

Source: Supplied